Wednesday 15 February 2023

ചതുപ്പില്‍ പെട്ടുപോയ തവള

 

ഒരിടത്ത് വലിയൊരു കുളമുണ്ടായിരുന്നു. അവിടെ കുറേ തവളകള്‍ സന്തോഷത്തോടെ താമസിച്ചിരുന്നു. കളിയും ചിരിയുമായി അവരങ്ങനെ കഴിഞ്ഞുകൂടി. അവിടെയെപ്പോഴും ആഹ്ലാദമായിരുന്നു.
കുളത്തിന്റെ തൊട്ടപ്പുറത്ത് തന്നെ ഒരു ചതുപ്പ് നിലമുണ്ട്.
ഒരു ദിവസം തമാശയെല്ലാം പറഞ്ഞ് കളിക്കുന്നതിനിടയില്‍ രണ്ട് തവളകള്‍ ആ ചതുപ്പ് നിലത്തേക്ക് വീണു. അതില്‍നിന്ന് തിരിച്ചു കയറാന്‍ വളരെ പ്രയാസമായിരുന്നു. ഒന്നും ചെയ്യാന്‍ കഴിയാതെ കൂട്ടുകാര്‍ ഭയചകിതരായി. അവരിനി രക്ഷപ്പെടുകയില്ല, മരിച്ചു പോവുകയേ ഉള്ളൂ എന്നവര്‍ പറഞ്ഞു.
തിരിച്ചു കയറാനാകാതെ ഒരു തവള ചതുപ്പിലേക്ക് താണുപോയി. മറ്റേ തവള അതിസാഹസികമായി രക്ഷപ്പെടുകയും ചെയ്തു. കൂട്ടുകാര്‍ക്കെല്ലാം അതിശയമായി. നീയെങ്ങനെ രക്ഷപ്പെട്ടുവെന്ന് ചോദിച്ചു. നിങ്ങള്‍ കരയിലിരുന്ന് എന്തൊക്കെയോ സംസാരിക്കുന്നതും ഒച്ചവെക്കുന്നതും ഞാന്‍ കേട്ടു. നിങ്ങളെന്നെ കയറാന്‍ പ്രോല്‍സാഹിപ്പിക്കുന്ന പോലെ തോന്നി. കഠിനമായി ശ്രമിച്ചപ്പോള്‍ ഞാന്‍ രക്ഷപ്പെട്ടു.
സംഭവിച്ചതെന്താണെന്നോ? ചതുപ്പിനടിയിലേക്ക് താണുപോയ തവള തന്റെ കൂട്ടുകാര്‍ പറയുന്നത് ശരിക്കും കേട്ടു. അതോടെ അവന്റെ സകല പ്രതീക്ഷയും നഷ്ടപ്പെട്ടു. തിരിച്ചു കയറാന്‍ ശ്രമിച്ചിട്ട് കാര്യമില്ലെന്ന് അവന്‍ കരുതി. അങ്ങനെ ജീവന്‍ വെടിഞ്ഞു. എന്നാല്‍, മറ്റേ തവള ഇവര്‍ പറയുന്നത് ശരിക്കും കേട്ടില്ല. അവന്‍ കരുതിയത് തന്നെ കരയിലേക്ക് കയറാന്‍ പ്രോല്‍സാഹിപ്പിക്കുകയാണെന്നാണ്. അതിനാല്‍, അവന്‍ കഠിനമായി ശ്രമിക്കുകയും രക്ഷപ്പെടുകയും ചെയ്തു.
മനസ്സാന്നിധ്യം കൈവിടാതിരുന്നതുകൊണ്ടാണ് ആ തവള രക്ഷപ്പെട്ടത്. കൂടെയുള്ളവരെല്ലാം, നമുക്ക് കഴിയില്ല എന്ന് പറഞ്ഞാലും പറ്റുമെന്ന് സ്വയം പ്രഖ്യാപിച്ച് പരിശ്രമിക്കാന്‍ നമുക്കാവണം.
നിരന്തരം പരിശ്രമിക്കുന്നവരാകണം നമ്മള്‍. തോല്‍ക്കുമോ ജയിക്കുമോ എന്നതല്ല, പരിശ്രമിച്ചോ എന്നതാണ്.
തോല്‍ക്കും എന്ന് കരുതി പരിശ്രമിക്കാത്തവരുണ്ട്. ആക്‌സിഡന്റാകും എന്ന് കരുതി വാഹനത്തില്‍ കയറാത്തവരെപ്പോലെയാണവര്‍. അങ്ങനെ കരുതിയാല്‍ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല.
എം. മുകുന്ദന്റെ ഒരു കഥയില്‍ അത്തരത്തിലുള്ള കഥാപാത്രമുണ്ട്. തന്റെ മീതെ ഫാന്‍ വീഴുമോ എന്നായിരുന്നു അയാളുടെ ഭയം. ഒരിക്കലും പിന്നെ ഫാനിന്റെ താഴെ അദ്ദേഹം ഇരിക്കില്ല. കുറച്ച് കഴിഞ്ഞപ്പോള്‍ പുറത്തിറങ്ങാന്‍ തന്നെ അയാള്‍ക്ക് ഭയമായി. കാരണം, പുറത്തിറങ്ങിയാല്‍ തേങ്ങ തലയില്‍ വീണാലോ...
പിന്നെ തെങ്ങില്ലാത്ത നാട്ടിലേക്ക് അദ്ദേഹം താമസം മാറുകയാണ്. പിന്നെയും കഴിഞ്ഞപ്പോള്‍ ആകാശം തലയില്‍ വീഴുമോ എന്നായി അയാളുടെ ഭയം...
ഇങ്ങനെയുള്ള അകാരണമായ ഭയങ്ങള്‍ നമ്മെ മുന്നോട്ട് നയിക്കില്ല.
തോല്‍ക്കുന്നതില്‍ ഒരു ഭയവും വേണ്ട കൂട്ടുകാരേ..
തോല്‍ക്കുന്നു എന്നതിന്റെ അര്‍ഥം നമ്മള്‍ പരിശ്രമിച്ചു എന്നാണ്.
ആദ്യം പറഞ്ഞ കഥയിലെ മറ്റൊരു ഗുണപാഠം, നമ്മളെപ്പോഴും കൂടെയുള്ളവര്‍ക്ക് പോസിറ്റീവ് എനര്‍ജി കൊടുക്കാന്‍ കഴിയുന്നവരാകണം എന്നതാണ്. നിന്നെക്കൊണ്ട് പറ്റില്ല, നീയൊരു മണ്ടനാണ് തുടങ്ങിയ സംസാരങ്ങളൊന്നും ഒരിക്കലും നമ്മില്‍നിന്ന് വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ചിലരുമായി സംസാരിക്കുമ്പോള്‍ നമുക്ക് വല്ലാത്തൊരു സന്തോഷവും ഉല്‍സാഹവും തോന്നാറില്ലേ. എന്നാല്‍,  നമുക്ക്  സങ്കടവും ദേഷ്യവും മാത്രം തരുന്നവരുമുണ്ട; അല്ലേ. അവരില്‍ നിന്ന് അകന്നു നില്‍ക്കാന്‍ പരമാവധി ശ്രമിക്കാറും ഉണ്ടല്ലേ..
നമുക്ക് മറ്റുള്ളവര്‍ക്ക് സന്തോഷം നല്‍കുന്നവരാകാം അല്ലേ, കൂട്ടുകാരേ..
മറ്റുള്ളവര്‍ സന്തോഷിക്കുമ്പോള്‍ നമുക്കും സന്തോഷം.
സന്തോഷം നിറഞ്ഞതാകട്ടെ നമ്മുടെ ഓരോരുത്തരുടെയും ജീവിതം

Saturday 17 December 2022

മനസ്സിന്റെ ആരോഗ്യം

 



ഭൂമിയില്‍ സന്തോഷത്തോടും സമാധാനത്തോടും ജീവിക്കണമെന്ന മനുഷ്യന്റെ ആഗ്രഹത്തിന് മനുഷ്യാരംഭത്തോളം പഴക്കമുണ്ട്. ഹാബീലിന്റെയും ഖാബീലിന്റെയും ചരിത്രം നമുക്ക് പറഞ്ഞു തരുന്നതും അതാണല്ലോ. അന്നുമുതലുള്ള മനുഷ്യന്റെ അന്വേഷണമാണ് ഭൂമിയില്‍ എങ്ങനെ കൂടുതല്‍ കാലം സു ഖമായി ജീവിക്കാമെന്ന്. തുടക്കത്തില്‍ ശരീരത്തിന്റെ സൗഖ്യവും ആയുരാരോഗ്യവും മാത്രമായിരുന്നു മനുഷ്യന്റെയും വൈദ്യശാസ്ത്രത്തിന്റെയും ലക്ഷ്യം. ക്രമേണ ശരീരത്തിന്റെ സൗഖ്യം കൊണ്ടുമാത്രം ജീവിക്കാന്‍ കഴിയില്ല, മനസിന്റെ ആരോഗ്യം കൂടി അത്യാന്താപേക്ഷിതമാണെന്ന് തിരിച്ചറിഞ്ഞു. പല ശാരീരിക രോഗങ്ങളും മാനസികാരോഗ്യവുമായി ബന്ധപ്പെട്ടതാണെന്ന് മനസ്സിലാക്കി.

ഇന്ത്യയില്‍ 13 ശതമാനം ആളുകളും ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ കടുത്ത മാനസിക സമ്മര്‍ദത്തിലൂടെ കടന്നുപോകുന്നുണ്ടെന്നാണ് നാഷ്‌നല്‍ മൂവ്‌മെന്റല്‍ ഹെല്‍ത്ത് സര്‍വേ നടത്തിയ പഠനം കാണിക്കുന്നത്.

ഉത്കണ്ഠ ഒരു രോഗമാവുമ്പോള്‍
സാധാരണ രീതിയിലുള്ള ഉത്കണ്ഠ പലപ്പോഴും ഭയത്തില്‍നിന്ന് വേര്‍തിരിക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു മാനസികാവസ്ഥയാണ്. ഭയത്തിന് സമാനമായ ശാരീരികാനുഭവമാണ് ഉത്കണ്ഠക്കും ഉണ്ടാവാറുള്ളത്. ഇതിന്റെ ഭാഗമായി ശരീരം വിറക്കുന്ന അവസ്ഥ ഉണ്ടാവും. ചിലര്‍ക്ക് ശ്വസിക്കാന്‍ പ്രയാസമനുഭവപ്പെടാറുണ്ട്. ഇത് ഒറ്റപ്പെട്ട സന്ദര്‍ഭങ്ങളിലാണെങ്കില്‍ പ്രശ്‌നമില്ല. തുടര്‍ച്ചയായോ ഹ്രസ്വമായ ഇടവേളകളിലോ വരികയാണെങ്കില്‍ ദൈനംദിന ജീവിതത്തെ അത് സാരമായി ബാധിക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ ഒരു കൗണ്‍സിലറുടേയോ മനശ്ശാസ്ത്ര വിദഗ്ധന്റെയോ സഹായം തേടേണ്ടതാണ്.

വിഷാദരോഗം
ജീവിതത്തില്‍ സങ്കടം വരാത്തവര്‍ ആരുമുണ്ടാവില്ല. ചിലരുടെ മനസ്സിനെ അത് ദിവസങ്ങളോ ആഴ്ചകളോ അലട്ടിക്കൊണ്ടിരിക്കും. ഇത്തരക്കാര്‍ വൈകാതെ വിഷാദ രോഗത്തിലേക്ക് എത്തും. അത് തിരിച്ചറിഞ്ഞ് ചികിത്സിച്ചില്ലെങ്കില്‍ അപകടമാണ്.

ഒ.സി.ഡി
ഒ.സി.ഡി എന്നറിയപ്പെടുന്ന ഒബ്‌സെസീവ് കംപല്‍സീവ് ഡിസോര്‍ഡര്‍ പലപ്പോഴും ഒരു രോഗമായി കണക്കാക്കാത്തതിനാല്‍ ചികിത്സിക്കപ്പെടാതെ പോവാറാണ് പതിവ്. മനസ്സിലേക്ക് ആവര്‍ത്തിച്ച് കയറിവരുന്ന ചില ചിന്തകളോ തോന്നലുകളോ ആണ് ഒബ്‌സെഷന്‍. ഈ തോന്നലുകള്‍ ചിലപ്പോള്‍ ആവര്‍ത്തിച്ചുള്ള പ്രവര്‍ത്തനങ്ങളായി മാറുന്നതാണ് കംപല്‍ഷന്‍. ഇത് പല രൂപത്തില്‍ കാണാറുണ്ട്. ചിലര്‍ക്ക് എത്ര കഴുകിയാലും തൃപ്തിയാവില്ല. കുളിച്ചു കഴിഞ്ഞാല്‍ വൃത്തിയായോ എന്ന സംശയത്തില്‍ വീണ്ടും വീണ്ടും കുളിക്കും. എണ്ണിത്തിട്ടപ്പെടുത്തിയത് തന്നെ വീണ്ടും വീണ്ടും എണ്ണും. വാതിലടച്ച് ഇറങ്ങിയാല്‍ വീണ്ടും വീണ്ടും അടച്ചോ എന്ന് തിരിച്ചുകയറി ഉറപ്പു വരുത്തും ഇത്തരം നിരവധി ഉദാഹരണങ്ങള്‍ നിത്യ ജീവിതത്തില്‍ നിന്ന് കെടുക്കാം.
സ്‌കിസോഫ്രീനിയ, ലഹരിയനുബന്ധ മാനസിക പ്രശ്‌നങ്ങള്‍, വ്യത്യസ്തതരം ഫോബിയകള്‍, സംശയ രോഗങ്ങള്‍ മുതല്‍ പുതിയ കാല ഡിജിറ്റല്‍ യുഗവുമായി ബന്ധപ്പെട്ട ഡിസോര്‍ഡറുകള്‍ വേറെയുമുണ്ട്. എല്ലാത്തിനും ചികിത്സയുണ്ട്.

എന്താണ് പരിഹാരം?
നല്ലൊരു ശതമാനം മാനസിക പ്രശ്‌നങ്ങളും തുടക്കത്തില്‍ കണ്ടെത്തി ഒരു തുറന്നുപറച്ചിലിലൂടെയോ അല്ലെങ്കില്‍ തക്ക സമയത്തുള്ള മറ്റുള്ളവരുടെ ഇടപെടലിലൂടെയോ പരിഹരിക്കാന്‍ കഴിയും. മാതാപിതാക്കള്‍, സഹോദരീ സഹോദരന്മാര്‍, ജീവിത പങ്കാളി, മറ്റു കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ തുടങ്ങിയവര്‍ക്ക് ഇതില്‍ ക്രിയാത്മകമായി പങ്കുവഹിക്കാന്‍ കഴിയും. അതുകൊണ്ടും തീരുന്നില്ലെങ്കില്‍ ഒരു സൈക്കോളജിസ്റ്റിനെ സമീപിക്കാം. രണ്ടോ മൂന്നോ കൗണ്‍സലിംഗില്‍ തീരേണ്ടുന്ന പല പ്രശ്‌നങ്ങളും അശ്രദ്ധ കാരണം ജീവിതകാലം മുഴുവനും മരുന്ന് കഴിക്കേണ്ട അവസ്ഥയിലേക്ക് നീങ്ങിയ പല അനുഭവങ്ങളുമുണ്ട്.
ശരിയായ ചികിത്സ കൊണ്ട് തീരാവുന്നതേയുള്ളൂ 90 ശതമാനം പ്രശ്‌നങ്ങളും. പക്ഷേ, ചികിത്സിക്കാന്‍ തയാറാവണം. എങ്കില്‍ മാത്രമേ മനസ്സ്് വരുതിയില്‍ വരൂ.

Wednesday 18 May 2022

പ്രതിസന്ധി വരുമ്പോൾ ചെയ്യേണ്ടത്

ഇത് നടക്കുന്നത് ഒരു Theatre ആയി ബന്ധപ്പെട്ടാണ്. ഒരു theatre  ഒരു Announcement കൊടുത്തു, അടുത്ത സിനിമ പ്രദര്ശിപ്പിക്കുന്നതിനു മുൻപ് ഒരു പത്തു മിനിറ്റ് ദൈർക്യം ഉള്ള ഒരു award നേടിയ Short Film ആ സിനിമക്കു മുൻപ് കാണിക്കുമെന്ന്. ഇത് കേട്ട സിനിമ കാണാൻ വന്ന ആളുകൾ പത്തു മിനിറ്റ് മുൻപ് തന്നെ theatre നു അവിടെ എത്താൻ ശ്രെദ്ധകുലരായി .

അത് കൊണ്ട് ഇവർ ഈ short film കാണാൻ വേണ്ടി ഇരുപതു മിനിറ്റ് മുൻപ് തന്നെ തിയറ്ററിൽ  എത്തി. ഇവർ എല്ലാവരും തിയറ്ററിനുള്ളിൽ പ്രവേശിച്ചു. എല്ലാവരും തീയറ്ററിനുള്ളിൽ പ്രവേശിച്ചു കഴിഞ്ഞപ്പോൾ ആ സ്‌ക്രീനിൽ എഴുതി കാണിക്കുകയാണ്, “ഇപ്പോൾ ആ അവാർഡ് നേടിയ പത്തു മിനിറ്റ് ഉള്ള short film തുടങ്ങുന്നു “എന്ന്.

ഈ അവാർഡ് നേടിയ short film തുടങ്ങാൻ പോവുകയാണ് എന്ന് അറിഞ്ഞു വന്നവർ എല്ലാവര്ക്കും സന്തോഷമായി. അവർ സ്ക്രീനിലേക്ക് തന്നെ നോക്കി ഇരിക്കുകയാണ്. ഇവർ സ്ക്രീനിലേക്ക് നോക്കി ഇരിക്കുമ്പോൾ കാണുന്നത് ഒരു മുറിയുടെ ceiling ആണ്. ഇവർ ആ ceiling ലേക്ക് തന്നെ നോക്കി ഇരിക്കാൻ തുടങ്ങി കഥ എങ്ങോട്ടു പോകുമെന്ന് അറിയാൻ. ഇതെങ്ങിനെ ഒരു മിനിറ്റ്, രണ്ടു മിനിറ്റ്, മൂന്ന് മിനിറ്റ് ആയിട്ടും ഈ ceiling തന്നെ ആണ് സ്‌ക്രീനിൽ കാണിച്ചു കൊണ്ടിരിക്കുന്നത്.

അപ്പോൾ അവിടെ ഇരിക്കുന്ന ആളുകൾക്ക് ഒക്കെ ദേഷ്യം വരാൻ തുടങ്ങി, ഇതെന്താ നാല് മിനിറ്റ് ആയിട്ടും ceiling മാത്രം കാണിക്കുന്നത്. നാലു മിനിറ്റ് അഞ്ചു മിനിറ്റ് ആകുന്നു, അഞ്ചു മിനിറ്റ് ആറു മിനിറ്റ് ആകുന്നു, ആറു മിനിറ്റ് ഏഴു മിനിറ്റ് ആകുന്നു, ഇങ്ങനെ മുന്നോട്ടു പോകുന്തോറും അവിടെ ഇരിക്കുന്ന ആളുകൾ ഒക്കെ പറയാൻ തുടങ്ങി, ഇത് ആരാണ് നിർമ്മിച്ചത്, ഏതു ജൂറി ആണ് ഇതിനു അവാർഡ് കൊടുത്ത്..,എന്ത് short film ആണ് ഇത്..ഇങ്ങനെ അവർ ദേഷ്യത്തോടെ തമ്മിൽ തമ്മിൽ സംസാരിച്ചു കൊണ്ട് ഇരിക്കുകയാണ്. എല്ലാവരുടെയും മുഖത്ത് ദേഷ്യം പ്രകടമാണ്.

ഈ സമയത്തു സ്‌ക്രീനിൽ ceiling ഇൽ നിന്ന് ആ ക്യാമറ താഴേക്ക്  വരുകയാണ് . അവിടെ ഒരു കട്ടിലിൽ കിടക്കുന്ന ഒരു രോഗിയെ ആണ് കാണിക്കുന്നത്. നട്ടെല്ലിന് എന്തോ തകരാറു പറ്റി , അനങ്ങാൻ പറ്റാത്ത അവസ്ഥയിൽ കിടക്കുന്ന ഒരു രോഗി. അദ്ദേഹത്തിന് ഒന്ന് അനങ്ങാൻ പോലും പറ്റുന്നില്ല..ഇതിനു ശേഷം ഈ ക്യാമറ വീണ്ടും ceiling ലേക്ക് വരുകയാണ്. ഉടനെ സ്‌ക്രീനിൽ എഴുതി കാണിക്കുകയാണ് , “നിങ്ങൾ എട്ടോ,ഒൻപതോ മിനിറ്റ് തന്നെ ഈ കാഴ്ച്ച മാത്രം കണ്ടപ്പോൾ തന്നെ നിങ്ങളുടെ മനസ് ആകെ വേദനിച്ചു. നിങ്ങൾക്കു ആകെ ദേഷ്യം വന്നു , നിങ്ങൾക്കു ഇവിടെ നിന്ന് എഴുന്നേറ്റു പോകാൻ തോന്നി . എന്നാൽ നിങ്ങൾ കണ്ട ഈ രോഗി ഇനി വർഷങ്ങൾ ഈ ഒരു ceiling മാത്രം കണ്ടു കൊണ്ട് കിടക്കേണ്ട വ്യക്തി ആണ്. ആദ്ദേഹത്തിന്റെ ഓരോ ദിവസത്തെത്തയും, 24 മണിക്കൂറും കാണേണ്ട കാഴ്ച മുകളിൽ ഉള്ള ഈ ceiling മാത്രം ആണ്

ഇവിടെ വരുന്ന ഒരു ചോദ്യം എല്ലാരോടും ആണ്, ചിലപ്പോൾ ജീവിതത്തിൽ ചില പ്രതിസന്ധി വരുമ്പോൾ, ഒരുപാടു സ്ഥലത്തു ഓടി നടന്ന സ്ഥലത്തു ഇപ്പോൾ കുറച്ചു സ്ഥലത്തു മാത്രം ഒതുങ്ങേണ്ട അവസ്ഥ വരുമ്പോൾ, എല്ലാവരും ചിന്തിക്കുന്ന കാര്യം ആണ് ‘എന്റെ ജീവിതം ഇങ്ങനെ ആയി പോയല്ലോ’ എന്ന്. ഇങ്ങനെ ആണ് നിങ്ങൾ ചിന്തക്കുന്നതെങ്കിൽ അത് വലിയ ഒരു അബദ്ധം ആണ്. കാരണം യാതൊരു കാഴ്ചയും കാണാതെ , ഇത് പോലെ ceiling മാത്രം കണ്ടു കിടക്കുന്ന  ധാരാളം ആളുകൾ ഈ ലോകത്തുണ്ട്. അത് കൊണ്ട് ചില പ്രതിസന്ധികൾ മൂലം ചിലപ്പോൾ ഒരു സ്ഥലത്തു, അല്ലെങ്കിൽ കുറച്ചു സ്ഥലത്തു ഒതുങ്ങേണ്ടി വരുമ്പോൾ, ഒരിക്കലും തളരരുത്. നിങ്ങളുടെ മനസിനെ ആ കുറച്ചു സ്ഥലത്തു മാത്രം ഒതുക്കരുത്.  ഇത് താത്കാലിക പ്രതിസന്ധികൾ ആണെന്ന് തിരിച്ചറിഞ്ഞു, ഈ കാലഘട്ടവും കഴിഞ്ഞു പോകും. കഴിഞ്ഞു പോകുന്ന സമയത്തു നമ്മുക്ക് നഷ്ടപെട്ടത് ഒക്കെ തിരിച്ചു പിടിക്കാൻ സാധിക്കും .

അതിശകതമായ  മനോഹരമായ ഒരു കാലഘട്ടത്തിലേക്ക് കടക്കുമ്പോൾ അതിശക്തമായ കാര്യങ്ങൾ ചെയ്യാനും ,നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ എല്ലാം നേടിയെടുക്കാൻ സാധിക്കും. എന്നാൽ മനസിന്റെ ശക്തി, അത് ക്ഷയിക്കാൻ അനുവദിക്കാതെ ഈ പ്രതിസന്ധി വരുന്ന കാലഘട്ടത്തിൽ , അപ്പോൾ എന്തൊക്കെ ചെയ്യാൻ സാധിക്കും, ഈ കാലഘട്ടം കഴിയുമ്പോൾ എന്ത് ചെയ്യണം , എന്തൊക്കെ മാറ്റങ്ങൾ ആണ് ഞാൻ വരുത്തേണ്ടത് മനസിലാക്കി ഒന്ന് എഴുതി വച്ച് അതിനു തയ്യാറാകാൻ  ഈ സമയങ്ങളിൽ ഉപയോഗിക്കുക.

Wednesday 8 December 2021

ലക്ഷ്യം കൃത്യമെങ്കില്‍ വിജയം സുനിശ്ചിതം


 

നമ്മുടെ ഓരോ ദിനങ്ങളും എഴുന്നേല്‍ക്കുന്നു, ജോലി ചെയ്യുന്നു, ഉണ്ണുന്നു, ഉറങ്ങുന്നു എന്നതിനപ്പുറം അസാധാരണമോ പ്രത്യേകമോ ആയ ഒന്നുമില്ലാത്ത ദിനരാത്രങ്ങളായി കടന്നു പോയിക്കൊണ്ടിരിക്കുന്നു. ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും മാറിമറിയുന്നതുപോലുമറിയാതെ ഒഴുക്കിനൊത്തുള്ള യാന്ത്രികമായൊരു ജീവിതം. അലക്ഷ്യമായി വീടുവിട്ടിറങ്ങിയ യാത്രികനെ പോലെയോ ദിശയറിയാതെ ഉഴറുന്ന കപ്പല്‍ പോലെയോ ആണ് പലരും. എന്തിനെന്നോ എവിടേക്കെന്നോ അറിയാത്ത അലസമായ ജീവിതയാത്ര. അലഞ്ഞു തിരിച്ചിലിനൊടുവില്‍ അര്‍ഥമില്ലാത്ത ഈ യാത്ര എവിടെയോ അസ്തമിക്കുന്നു.

ലക്ഷ്യമുണ്ടാകുമ്പോഴാണ് ജീവിതത്തിന് അര്‍ഥമുണ്ടാകുന്നത്, ജീവിതം സാര്‍ഥകമാകുന്നത്. ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് ജീവിതത്തിന് സംതൃ
പ്തി ലഭിക്കുന്നത്. ലക്ഷ്യത്തിലേക്കുള്ള ഏതൊരു പ്രവൃത്തിയും ജീവിതത്തിന്റെ വിരസതയെ അകറ്റുന്നതും അര്‍ഥശൂന്യതയെ ഇല്ലാതാക്കുന്നതുമാണ്. നമ്മുടെ ചെറുതും വലുതുമായ ഏതൊരു പ്രവൃത്തിക്കും ഒരു ലക്ഷ്യമുണ്ട്. നടക്കുമ്പോഴും ഇരിക്കുമ്പോഴും സംസാരിക്കുമ്പോഴും ഒരു ചെടി നടുമ്പോഴും പറിച്ചെടുക്കുമ്പോഴും ഭക്ഷിക്കുമ്പോഴും നിശ്ചലനായിരിക്കുമ്പോഴും വരെ അതിന്റേതായ ഉദ്ദേശ്യലക്ഷ്യമുണ്ട്. എന്നാല്‍ അവ നിര്‍ണിതമോ നിര്‍ണായകമോ ആസൂത്രിതമോ ആയിക്കൊള്ളണമെന്നില്ല. വ്യക്തിപരമോ സാമൂഹികമോ ആയ നേട്ടവും ഉണ്ടാവണമെന്നില്ല. ഗുണകരമോ ദോഷകരമോ ആയ ഒരു ഫലം ഉണ്ടാവുന്നുവെന്നതിലുപരി ശക്തമായ ഒരു ആഗ്രഹമുാവുകയോ ആ ആഗ്രഹസഫലീകരണത്തിലേക്കുള്ള പുതിയ പാതകള്‍ വെട്ടിത്തെളിക്കപ്പെടുകയോ ചെയ്യുന്നില്ല. നേരത്തേയുള്ള വഴികളിലൂടെയുള്ള ഒരു ഓട്ടപ്പാച്ചില്‍ മാത്രം. അതുകൊണ്ട് ശരിയായൊരു ജീവിത ലക്ഷ്യമെന്ന നിര്‍വചനത്തില്‍ ഇത്തരം സാധാരണ ചിന്തകളെയും പ്രവൃത്തികളെയും ഉള്‍പ്പെടുത്താനാവില്ല. നാമിവിടെ ജീവിതലക്ഷ്യം എന്നതുകൊണ്ട് വിവക്ഷിക്കുന്നത് ആഗ്രഹിക്കപ്പെടുന്ന അതിപ്രധാനങ്ങളായ ചില കാര്യങ്ങളും അവ സാക്ഷാത്കരിക്കപ്പെടുന്നതിനുള്ള കൃത്യവും വ്യക്തവുമായ പ്രവര്‍ത്തനങ്ങളുമാണ്. ഇത്തരമൊരു ലക്ഷ്യമുണ്ടാകുമ്പോഴേ ജീവിതം ചലനാത്മകവും പ്രതീക്ഷാനിര്‍ഭരവുമായിത്തീരുകയുള്ളൂ.
ഒരിക്കല്‍ വിദ്യാര്‍ഥികളോട് സംവദിച്ചുകൊണ്ടിരിക്കെ മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിനോട് ഒരു വിദ്യാര്‍ഥി ചോദിച്ചു: 'നമ്മുടെ രാജ്യത്തിന്റെ യഥാര്‍ഥ ശക്തി എന്താണ്? രാജ്യത്തിന്റെ ദൗര്‍ബല്യം എന്താണ്?' തന്റെ മുന്നില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് വിദ്യാര്‍ഥികളിലേക്ക് കൈചൂണ്ടി കലാം പറഞ്ഞ മറുപടി ഇങ്ങനെ: 'നിങ്ങള്‍ യുവതലമുറ; വിദ്യാര്‍ഥികള്‍ തന്നെ. രാജ്യത്തിന്റെ ദൗര്‍ബല്യം കൃത്യമായ ലക്ഷ്യബോധമില്ലാത്ത യുവതലമുറയാണ്. നല്ലൊരു വിഭാഗം മയക്കുമരുന്നിനും മറ്റും അടിമകളായി കഴിഞ്ഞുകൂടുന്നു.'
ജീവിതവിജയം ആഗ്രഹിക്കുന്നവരില്‍ കുറച്ചു പേര്‍ മാത്രമേ ശരിയായ വിജയം കരസ്ഥമാക്കുന്നുള്ളൂ. ബാക്കിയുള്ളവര്‍ പരാജയങ്ങളേറ്റുവാങ്ങി നിരാശയില്‍ മുങ്ങിക്കഴിയുന്നു. കൃത്യമായൊരു ലക്ഷ്യമില്ലാത്തതോ ലക്ഷ്യത്തെക്കുറിച്ച് ശരിയായ ധാരണയില്ലാത്തതോ ആവും പരാജയകാരണം. ഓരോരുത്തരുടെയും ആഗ്രഹങ്ങളും ചിന്തകളും വ്യത്യസ്തമാവും. നമ്മള്‍ ആഗ്രഹിക്കുന്നതാണ് നമ്മുടെ ലക്ഷ്യം. അതെന്താണെന്ന് കണ്ടെത്തുകയും തീരുമാനിക്കുകയും ചെയ്യുന്നതാണ് വിജയത്തിലേക്കുള്ള ആദ്യപടി. പോകേണ്ട സ്ഥലം നിശ്ചയിക്കാതെ യാത്ര തുടങ്ങുന്നതില്‍ അര്‍ഥമില്ലല്ലോ. അതുപോലെ നമുക്ക് വേണ്ടത് തീരുമാനിക്കുന്നത് നമ്മള്‍ തന്നെയാവണം. മറ്റുള്ളവരുടെ താല്‍പര്യത്തിനനുസരിച്ചോ അവരുടെ നിര്‍ബന്ധങ്ങള്‍ക്കു വഴങ്ങിയോ തീരുമാനിക്കേണ്ടതല്ല ഓരോരുത്തരുടെയും ലക്ഷ്യങ്ങള്‍. നമ്മുടെ താല്‍പര്യങ്ങളാണ് നമ്മെ മുന്നോട്ടു നയിക്കേണ്ടത്. മറ്റുള്ളവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അവഗണിക്കണമെന്നതല്ല ഈ പറഞ്ഞതിന്റെ സാരാംശം.

ലക്ഷ്യം കൃത്യമായിരിക്കണം. ഒന്നിലധികമുണ്ടെങ്കില്‍ ശ്രദ്ധ വിഭജിക്കപ്പെടുകയും കൃത്യത നഷ്ടപ്പെടുകയും ചെയ്യും. അത് വിജയത്തിലേക്കുള്ള വഴികളെ പ്രയാസകരമാക്കും. ഒരു ഭാരതീയ കഥയുണ്ട്. ഗുരു ശിഷ്യര്‍ക്ക് അസ്ത്ര വിദ്യ പഠിപ്പിക്കുകയാണ്. മരത്തിനു മുകളില്‍ തൂങ്ങിക്കിടന്ന പക്ഷിയുടെ വലതു കണ്ണായിരുന്നു ലക്ഷ്യം. ഒന്നാമത്തെ ശിഷ്യന്‍ വില്ലു കുലക്കാന്‍ ഒരുങ്ങിയപ്പോള്‍ ഗുരുവിന്റെ ചോദ്യം, 'ഇപ്പോള്‍ എന്തെല്ലാം കാണുന്നുണ്ട്?' ശിഷ്യന്‍: 'മരവും അതിന്റെ കൊമ്പും ഒരു പക്ഷിയും അതിന്റെ രണ്ടു കണ്ണും'. 'നിനക്ക് സമയമായില്ല' എന്നായിരുന്നു ഗുരുവിന്റെ മറുപടി. രണ്ടാമത്തെ ശിഷ്യനോടും ഗുരു അതേ ചോദ്യം ആവര്‍ത്തിച്ചു. 'ഞാന്‍ ഒരു മരക്കൊമ്പും അതിന്മേല്‍ ഒരു പക്ഷിയും രണ്ടു കണ്ണുകളും കാണുന്നു' എന്നായിരുന്നു ശിഷ്യന്റെ മറുപടി. 'നിനക്കും സമയമായില്ല' എന്നായിരുന്നു ഗുരുവിന്റെ വിധി. ചോദ്യവും ഉത്തരവും ആവര്‍ത്തിക്കപ്പെട്ടുകൊണ്ടേയിരുന്നു. ഒടുവില്‍ അവസരം ലഭിച്ച ശിഷ്യന്റെ മറുപടി എന്തായിരുന്നുവെന്നോ? 'പ്രഭോ, ഞാന്‍ ആ പക്ഷിയുടെ വലതു കണ്ണു മാത്രം കാണുന്നു'. ആ ശിഷ്യന് അമ്പെയ്യാന്‍ ഗുരു അനുമതി നല്‍കി. എന്താണോ നമ്മുടെ ലക്ഷ്യം അതു മാത്രമാവണം നമ്മുടെ മുന്നില്‍ എന്ന തത്ത്വമാണിവിടെ പ്രായോഗികമായി പഠിപ്പിക്കപ്പെട്ടത്.

നല്ല സൂര്യപ്രകാശമുള്ള സമയത്ത് ഒരു കടലാസ് കഷ്ണത്തിലേക്ക് ഒരു ലെന്‍സ് തിരിച്ചു വെച്ചെന്നു കരുതുക. കടലാസില്‍ ക്യത്യമായ ഒരു ബിന്ദുവില്‍ മാത്രം ലെന്‍സ് കേന്ദ്രീകരിക്കപ്പെടുമ്പോള്‍ കടലാസ് കഷ്ണം കത്തുന്നു. ലെന്‍സ് ചലിപ്പിക്കുകയോ വികേന്ദ്രീകരിക്കുകയോ ചെയ്താല്‍ കടലാസ് കത്തുകയില്ല. മനുഷ്യനും ഇതുപോലെയാണ്. പൗലോ കൊയ്‌ലോയുടെ 'ആല്‍ക്കെമിസ്റ്റി'ല്‍ പറയുന്നൊരു സംഭവമുണ്ട്. സന്തോഷത്തിന്റെ രഹസ്യമെന്തെന്ന് അന്വേഷിച്ചെത്തിയ സാന്റിയാഗോക്ക് അത് പഠിപ്പിക്കപ്പെടുന്ന തത്ത്വചിന്താപരമായ ഒരു സംഭവം. ഒരു സ്പൂണും അതില്‍ രണ്ട് തുള്ളി എണ്ണയും വെച്ചു കൊടുത്ത് കൊട്ടാരം ചുറ്റി വരാന്‍ കല്‍പിക്കുന്നു. തിരിച്ചെത്തുമ്പോള്‍ സ്പൂണിലെ എണ്ണ അതേപടിയുണ്ടാകണമെന്ന നിബന്ധനയും. എന്നാല്‍ കൊട്ടാരം കണ്ട് തിരിച്ചെത്തിയപ്പോള്‍ എണ്ണ മുഴുവനായും നഷ്ടപ്പെടുന്നു. രണ്ടാമതും സ്പൂണും എണ്ണയുമായി കൊട്ടാരം ചുറ്റുന്നു. പക്ഷേ ഇത്തവണ യാത്ര അവസാനിക്കുമ്പോള്‍ ഒരു തുള്ളി എണ്ണ പോലും നഷ്ടപ്പെട്ടിരുന്നില്ല. ആദ്യത്തെ ചുറ്റലില്‍ കൊട്ടാരത്തിന്റെ കണ്ണഞ്ചിക്കുന്ന സൗന്ദര്യത്തില്‍ മതിമറന്നുപോയതുകൊണ്ടായിരുന്നു എണ്ണയില്‍നിന്ന് ശ്രദ്ധ നഷ്ടപ്പെട്ടത്. രണ്ടാമത്തേതില്‍ കൊട്ടാരത്തിലെ യാതൊന്നും സാന്റിയാഗോ ശ്രദ്ധിച്ചതേയില്ല. പകരം സ്പൂണിലും എണ്ണയിലും മാത്രമായിരുന്നു ശ്രദ്ധ. 'തടസ്സങ്ങള്‍ നമ്മുടെ മുമ്പില്‍ ഭീതി പടര്‍ത്തി നില്‍ക്കുന്നത് നിര്‍ദിഷ്ട ലക്ഷ്യത്തില്‍നിന്ന് നമ്മുടെ കണ്ണ് തെറ്റുമ്പോഴാണ്' - ഹെന്റി ഫോഡി (Henry Ford)ന്റേതാണീ വാക്കുകള്‍.

ലക്ഷ്യത്തിലേക്കുള്ള പാതകള്‍ കല്ലുകളും മുള്ളുകളും നിറഞ്ഞതെങ്കിലും ഏതു പ്രയാസങ്ങളിലും ഉറച്ചുനിന്ന് പോരാടാന്‍ മനസ്സ് സജ്ജമായിരിക്കണം. അതിന് കഴിയാതെ പോകുന്ന മനസ്സിന്റെ മടുപ്പാണ് പരാജയത്തിലേക്ക് വഴി തുറക്കുന്നത്. ഒരു ദിവസം കൊണ്ട് സാധ്യമാകുന്നതല്ല വിജയമെന്നത്. നിരന്തരമായ പരിശ്രമത്തിനൊടുവില്‍ മാത്രം എത്തിച്ചേരുന്ന ഇടമാണത്. ലക്ഷ്യം നേടുന്നതില്‍ സമയമെടുക്കുന്നത് പരാജയപ്പെട്ടുവെന്നല്ല കാണിക്കുന്നത്. മുന്നോട്ടു മാത്രം നോക്കിയാവണം നമ്മുടെ യാത്ര. നമ്മള്‍ കാണുന്ന സ്വപ്‌നങ്ങള്‍ മുഴുവന്‍ അവിടെയാണ്. നദിയുടെ ഒഴുക്ക് എല്ലായിടത്തും ഒരുപോലെയാവില്ല. ചുഴിയും ആഴവും ഓളവും വ്യത്യസ്തമാവും. കടലിലെത്തും വരെ ദുര്‍ഘടമായ അത്തരം അവസ്ഥാന്തരങ്ങളെ അഭിമുഖീകരിക്കേണ്ടതുണ്ട്. തിരിച്ചടികളില്‍ പതറുന്നവര്‍ പിന്‍വാങ്ങുകയോ മുങ്ങിയൊടുങ്ങുകയോ ചെയ്യും. ഒന്നിനെയും വകവെക്കാതെ മുന്നോട്ടു പോകുന്നവര്‍ ലക്ഷ്യസ്ഥാനം എത്തിപ്പിടിക്കുക തന്നെ ചെയ്യും. പ്രതീക്ഷകളാണ് ലക്ഷ്യത്തിലേക്ക് നമ്മെ അടുപ്പിക്കുന്നത്. പ്രതീക്ഷകള്‍ തകര്‍ന്നുപോയാല്‍ ജീവിതം തന്നെ അര്‍ഥശൂന്യമായിത്തീരും.
ഒരു ലക്ഷ്യവുമില്ലാത്തവര്‍ക്ക് ജീവിതം ഒരിക്കലും ആസ്വദിക്കാനാവില്ല. അത്തരക്കാര്‍ക്ക് ജീവിതത്തോടു തന്നെ ചിലപ്പോള്‍ വെറുപ്പു തോന്നിത്തുടങ്ങും. മാനസികമായ പ്രത്യേക ശക്തിയോ ഊര്‍ജമോ അവര്‍ക്കുണ്ടാവില്ല. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഉറക്കം മതിയായില്ലെന്ന തോന്നല്‍, ഉന്മേഷക്കുറവ്, ജോലിയിലും ജീവിതത്തിലും സന്തോഷമില്ലായ്മ, എന്തിനു വേണ്ടി കഷ്ടപ്പെടുന്നു എന്ന ചിന്ത, അലസത തുടങ്ങിയവയൊക്കെ ലക്ഷ്യബോധമില്ലാത്തതിന്റെ പ്രത്യക്ഷ നിദര്‍ശനങ്ങളാണ്. ലക്ഷ്യബോധമുള്ളവന് അലസനായി ഇരിക്കാനും അശുഭ ചിന്തകള്‍ക്ക് നിലമൊരുക്കാനും സമയമുണ്ടാവില്ല. കഴിവില്ലായ്മയെ കുറിച്ച് പരിതപിച്ചിരിക്കാനും ആയുധങ്ങളെ പഴിച്ച് പിന്മാറാനും അവര്‍ ഒരുക്കമല്ല. ലഭ്യമാകുന്ന സമയവും അവസരങ്ങളും പരമാവധി ഉപയോഗപ്പെടുത്തി ലക്ഷ്യത്തിലേക്ക് അവര്‍ കുതിച്ചുകൊണ്ടിരിക്കും.
നമ്മുടെ താല്‍പര്യവും ശുഭചിന്തകളുമാണ് പ്രധാനം. അവയുണ്ടെങ്കില്‍ സാഹചര്യങ്ങളെല്ലാം നമുക്ക് അനുകൂലമായിത്തീരും.

Saturday 31 October 2020

കേരളപ്പിറവി ആശംസകൾ


 

വൈവിധ്യമേറിയ ഭൂപ്രകൃതിയാൽ സമ്പന്നമായ കേരളക്കരയ്ക്ക് ഇന്ന് 64-ാം പിറന്നാൾ. ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങളുടെ ഫലമായി 1956 നവംബർ ഒന്നിന്‌ തിരുവിതാംകൂർ, കൊച്ചി, മലബാര്‍ എന്നീ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് കേരള സംസ്ഥാനം രൂപീകരിച്ചു.'നമ്മുടെ കേരളത്തെ നമുക്ക് മറക്കാതിരിക്കാം...മലയാള ഭാഷയെ, നന്മയെ സ്നേഹത്തെ....'

സഹ്യസാനു ശ്രുതി ചേര്‍ത്തുവെച്ച മണിവീണയാണൻ്റെ കേരളം
നീലസാഗരമതിൻ്റെ തന്ത്രിയിലുണര്‍ത്തിടുന്ന സ്വരസാന്ത്വനം....

ഒന്നാണ് നമ്മൾ മലയാളികൾ.

എല്ലാവർക്കം കേരളപ്പിറവി ആശംസകൾ..

Tuesday 27 October 2020

എൻ്റെ നബിദിന ചിന്തകൾ - നബിദിന ആശംസകൾ.


 

പ്രബോദനം തുടങ്ങിയതുമുതൽ ആരംഭിച്ചതല്ലേ കല്ലടുത്തെറിയൽ, അതിക്ഷേപിക്കൽ, അപമാനിക്കൽ, നാട്ടിൽ നിന്ന് പുറത്താക്കൽ തുടങ്ങി എന്തല്ലാം രീതിയിൽ ഉപദ്രവിച്ചു. ഒരു പുഞ്ചിരി കൊണ്ടല്ലെ പ്രവാചകൻ മുഹമ്മദ് നബി അതല്ലാം നേരിട്ടത്. ലോകത്ത് വന്ന മറ്റു പ്രബോധകരോ പ്രവാചകരോ മുഹമ്മദ് നബിയോളം ഉപദ്രവങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ടാകില്ല. ഇപ്പോഴും പുണ്യ പ്രവാചകരെ ഒരു കൂട്ടം ആളുകൾ നിന്ദിച്ചുകൊണ്ടിരിക്കുന്നു. എന്തിനാണവർ മുഹമ്മദ് നബിയെ മാത്രം ഇപ്പോഴും ഇകഴ്ത്തി കൊണ്ടിരിക്കുന്നത്? ചിന്തിക്കുന്നവർക്ക് തീർച്ചയായും അതിനു് ഉത്തരം കിട്ടും. അവർ അവരുടെ പ്രവർത്തനങ്ങൾ ചെയ്തുകൊണ്ടെ ഇരിക്കട്ടെ....
പ്രവാചകരെ അവിടുത്തെ, ഈ ലോകത്തിനു് അനുഗ്രഹമായിട്ടാണ് പ്രപഞ്ചനാഥൻ അയച്ചിട്ടുള്ളത്.
എൻ്റെ നബിയോടുള്ള എൻ്റെ മുഹബ്ബത്ത് എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.
എല്ലാവരോടും സ്നേഹം മാത്രം എൻ്റെ പ്രവാചകൻ എന്നെ പഠിപ്പിച്ചത് അതാണ് ❣
എല്ലാ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ നബിദിന ആശംസകൾ...

Wednesday 5 August 2020

മനുഷ്യനാവുക



ശീലങ്ങളും ചിന്തകളും ആചരിച്ചുപോന്ന ചര്യകളും  മാറ്റാന്‍ നിര്‍ബന്ധിതമായ കാലമാണ് കോവിഡ് കാലം. രോഗത്തോടൊപ്പം ജീവിക്കാനുള്ള മാനസിക പരിശീലനമാണ് ആര്‍ജിച്ചു കൊണ്ടിരിക്കുന്നത്. ശാരീരിക അകലം പാലിച്ച് മാനസിക അടുപ്പം സൂക്ഷിക്കാനും രോഗിയെ അല്ല രോഗത്തെയാണ് നാം ഭയക്കേണ്ടത് എന്നുമുള്ള പരസ്യം നമ്മുടെ കാതുകളില്‍ മുഴങ്ങുന്നുമുണ്ട്. പരസ്യം നല്‍കിയ ഔദ്യോഗിക സംവിധാനങ്ങളും അത് കേള്‍ക്കുന്ന പൊതുജനങ്ങളും ഇതിനോട് എത്രമാത്രം നീതി പുലര്‍ത്തുന്നവരാകാനുള്ള പക്വത ആര്‍ജിച്ചിട്ടുണ്ട് എന്നത് വേറെ കാര്യം. ലോകാടിസ്ഥാനത്തില്‍ കോവിഡ് വൈറസിനെ വരുതിയിലാക്കാന്‍ ശാസ്ത്രീയ രീതികളവലംബിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇവിടെ, വൈറസ് വ്യാപനത്തിന് കാരണക്കാര്‍ പ്രത്യേക സമുദായമെന്ന ഭാഷ്യത്തിലൂടെ പരമത വിദ്വേഷം പ്രചരിപ്പിച്ചത് ഉത്തരവാദപ്പെട്ടവരായിരുന്നു. അതിന് ലോകജനതയില്‍നിന്ന് തന്നെ വിമര്‍ശനം കേള്‍ക്കേണ്ടിവന്നു. രോഗിയെയും രോഗം സംശയിക്കുന്നവരെയും  അവരുടെ കുടുംബത്തെയും എങ്ങനെയാണ് പ്രബുദ്ധമെന്ന് പറയുന്നവര്‍ പോലും ഉള്‍കൊള്ളാന്‍ ശ്രമിച്ചത്. നമ്മളെക്കാള്‍ കൂടുതല്‍ പേര്‍ക്ക് ജീവഹാനി നേരിട്ട രാജ്യങ്ങള്‍ ഉണ്ട്. പക്ഷേ അവിടങ്ങളിലൊന്നും കോവിഡ് രോഗിയുടെ ശവശരീരം ചവറ്റുകൂനയില്‍ വലിച്ചെറിഞ്ഞതോ മറമാടാന്‍ ആളും സ്ഥലവും ഇല്ലാതെ പോയ വാര്‍ത്തകളോ ഉണ്ടായില്ല. രോഗഭയവും ജീവഹാനി ഭയവും കൊണ്ടാണെങ്കിലും രോഗിയോടും അവരുടെ കുടുംബത്തോടും മൃതദേഹത്തോടും കാണിക്കേണ്ട അനുകമ്പയും ആദരവും ചിലരെങ്കിലും മറന്നുപോകുന്നു.
സാമൂഹിക അകലം പാലിക്കുമ്പോള്‍ നിര്‍ബന്ധിതാവസ്ഥയില്‍ സ്വന്തത്തിലേക്ക് ഒതുങ്ങേണ്ടി വരുന്നവരാണ് അറുപത് വയസ്സ് പിന്നിട്ടവര്‍. രാഷ്ട്രീയ സാമൂഹിക രംഗത്ത് നിറഞ്ഞു നില്‍ക്കുന്നവരധികവും  ഇത്തരക്കാരാണുതാനും.  അവരല്ലാത്ത മറ്റൊരു വിഭാഗമുണ്ട്. നാലാള്‍ കൂടുന്ന കവലകളിലും കുടുംബസദസ്സുകളിലും നാമമാത്ര സുഹൃദ്ബന്ധത്തിലും സന്തോഷം കണ്ടെത്തുന്നവര്‍. രോഗ ഭീതിയില്‍  അകലം പാലിക്കേണ്ടത് അനിവാര്യതയാണെങ്കിലും അത്തരക്കാര്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദത്തെയും നാം അഡ്രസ് ചെയ്യണം. കുടുംബത്തില്‍നിന്നും തിരസ്‌കൃതരാവുന്ന വൃദ്ധരാല്‍ സമ്പന്നമാണ് നാട്. വിദ്യാഭ്യാസത്താല്‍ പ്രബുദ്ധമായ കേരളവും വിഭിന്നമല്ല. വേദനകളെ അന്തസ്സില്‍ ഒളിപ്പിക്കാന്‍ ശ്രമിക്കുന്ന ഇത്തരക്കാര്‍ക്കാശ്വാസം പൊതുനിരത്തിലെ ചങ്ങാതിക്കൂട്ടങ്ങളും ബഹളങ്ങളുമൊക്കെയാണ്. നിര്‍ബന്ധിതാവസ്ഥയില്‍ അതെല്ലാം പെട്ടെന്ന് ഒഴിവാക്കേണ്ടി വരുന്ന മാനസിക അവസ്ഥയെ ആരോഗ്യകരമായി കൈകാര്യം ചെയ്യേണ്ടതുണ്ട്. കോവിഡ് കാലത്തെ വര്‍ധിച്ച വിവാഹ മോചനവും വാര്‍ത്തയായിരുന്നു. മാനസിക പിരിമുറുക്കത്താലും ഉപരിപ്ലവ ജാടകളാലും കെട്ടിപ്പൊക്കിയ കുടുംബബന്ധത്തിന്റെ മുഖമായിരുന്നു ഇതെല്ലാം വെളിവാക്കുന്നത്. 
കോവിഡ് കാലത്തും വംശീയ വിദ്വേഷം കലയാക്കിയ അമേരിക്കയുടെ വിക്രിയകള്‍ ലോകം കണ്ടു. അതിനെതിരെ പ്രതികരിക്കുന്ന കൂട്ടരിലും നാമുണ്ട്. ഇക്കാര്യത്തില്‍ കൊടി പിടിക്കാന്‍ മുന്നേ നടക്കുന്ന പലരും പക്ഷേ ഈ കറുപ്പിനെ പെണ്ണുകാണല്‍ ചടങ്ങിനിടയില്‍ അവഗണിക്കുന്നവരാണ്. പൊന്നും പണവും തറവാടിത്തവും വിദ്യാഭ്യാസവും ഇല്ലെങ്കിലും പ്രശ്‌നമില്ല; കാണാന്‍ കൊള്ളാവുന്ന ഒരു പെണ്ണിനെ മാത്രം മതി എന്ന ആദര്‍ശ കുപ്പായം കൊണ്ട് ഈ വര്‍ണ വെറിയെ ഒളിപ്പിച്ച് മാന്യന്മാരാകുന്നു. സിനിമയിലും സാഹിത്യത്തിലും കളിയിലും അഭിനയ മികവിനെക്കാളും സര്‍ഗാത്മകതയെക്കാളും മിടുക്കിനെക്കാളും കൈയടി കിട്ടുന്നതും പ്രോത്സാഹിപ്പിക്കുന്നതും തൊലിനിറം വെളുത്തവരെ തന്നെ. ഇക്കാര്യത്തിലും കപടതയുടെ മുഖംമൂടി കൊണ്ട് മറച്ചു പിടിക്കാന്‍ നല്ല മിടുക്ക് ഉള്ള ആദര്‍ശവാന്മാരാണ് ഏറെ.
ഇങ്ങനെ പലതരത്തില്‍ ഉള്ളിലൊളിപ്പിക്കുന്ന കപടതയിലാണ് നമ്മുടെ ജീവിതം. നാട്യങ്ങളും പുറം ജാടകള്‍ക്കും അപ്പുറം മനുഷ്യനാവുക എന്നതാണ് കോവിഡ് കാലം നമ്മോട് ആവശ്യപ്പെട്ടുന്നത്