Tuesday 22 September 2015


'അറഫ' തിരിച്ചറിവിന്റെ ദിനം
പുണ്യപ്രവാചകന് ഇബ്രാഹീം നബി(അ)മിലൂടെ അല്ലാഹു നടത്തിയ വിളിക്കുത്തരം ചെയ്ത്, ലബ്ബൈക്കയുടെ മന്ത്രോച്ചാരണങ്ങളാല് മെയ്യും മനസ്സും നിറച്ച് ഹജ്ജാജുമാര് നാളെ അറഫയില് സംഗമിക്കും. ശരീരം കൊണ്ട് അറഫയിലെത്താന് കഴിഞ്ഞില്ലെങ്കിലും, ലോകത്തിന്റെ വിവിധ കോണുകളിലിരുന്നു കൊണ്ടു തന്നെ, മനസ്സു കൊണ്ടും ആത്മാവു കൊണ്ടും സത്യവിശ്വാസികളിന്ന് അറഫയില് സംഗമിക്കും.
അറഫ എന്ന പദത്തിന്റെ വാക്കര്‍ഥം തന്നെ തിരിച്ചറിവ് എന്നാണ്. വിലക്കപ്പെട്ട കനി കഴിച്ചതിനെ തുടര്‍ന്ന് സ്വര്‍ഗ ഭ്രഷ്ടരായ ആദം നബി(അ)യും പ്രിയ പത്‌നി ഹവ്വാ ഉമ്മ(റ)യുമായി കണ്ടുമുട്ടിയത് ഇതേ സ്ഥലത്തു വച്ചായതിനാലാണ് അറഫയെന്ന് ആ പ്രദേശത്തിനു പേരു വന്നതെന്നും പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു.
എന്നാല്‍ വ്യക്തികള്‍ പരസ്പരം തിരിച്ചറിയുന്നതിനപ്പുറം അറഫയെന്നത് മനുഷ്യന് അവന്റെ സ്രഷ്ടാവിനെ തിരിച്ചറിയേണ്ടതിനെയാണ് സൂചിപ്പിക്കുന്നത്. മനുഷ്യ സൃഷ്ടിപ്പിന്റെ ലക്ഷ്യത്തെ വിശദീകരിക്കുന്ന ഒരു ഖുദ്‌സിയ്യായ ഹദീസില്‍ അല്ലാഹു ഇപ്രകാരം പറയുന്നു: 'ഞാന്‍ മറഞ്ഞ നിധിയായിരുന്നു. അപ്പോള്‍ ഞാന്‍ അറിയപ്പെടണമെന്നാഗ്രഹിക്കുകയും അതു പ്രകാരം പടപ്പുകളെ പടക്കുകയും ചെയ്തു'. മനുഷ്യ സൃഷ്ടിപ്പിന്റെ പിന്നിലുള്ള അല്ലാഹുവിന്റെ ലക്ഷ്യം മനുഷ്യന് അല്ലാഹുവിനെ അറിയുക എന്നതാണ്. അല്ലാഹുവിനെ അറിയുക എന്നത് ഓരോ മുസ്്‌ലിമിനും ബാധ്യതയാണ്. അറിവുകളില്‍ ഏറ്റവും ഉത്തമം അല്ലാഹുവിനെക്കുറിച്ചുള്ള അറിവാണെന്നതില്‍ രണ്ടു പക്ഷമില്ല. ഈ തിരിച്ചറിവിന്റെ ബോധം വിശ്വാസികളില്‍ വീണ്ടും അരക്കിട്ടുറപ്പിക്കുകയാണ് ഓരോ അറഫാ ദിനവും.
അറഫാ ദിനമെന്നത് വളരെ പുണ്യകരമായ ഒരു ദിനമാണ്.നബി(സ)പറയുന്നു: 'അല്ലാഹുവിങ്കല്‍ അറഫാ ദിവസത്തെക്കാള്‍ ശ്രേഷ്ഠമായ ഒരു ദിവസമില്ല. അന്ന് അല്ലാഹു ഭൂമിയോട് ഏറ്റവും അടുത്ത് വരും. തുടര്‍ന്ന് ആകാശവാസികളോട് ഭൂവാസികളെക്കുറിച്ച് അഭിമാനത്തോടെ പറയും: എന്റെ അടിമകളെ നോക്കൂ! ജടപിടിച്ചവരും പൊടി പറ്റിയവരുമായി വിദൂര ദിക്കുകളില്‍ നിന്നും അവര്‍ എന്റെ അടുത്ത് വന്നിരിക്കുന്നു. എന്റെ കാരുണ്യം മാത്രം കാംക്ഷിച്ച് കൊണ്ട്. എന്റെ ശിക്ഷയെ അവര്‍ കണ്ടിട്ടില്ല.'
ഹജ്ജ് കര്‍മ്മം നിര്‍വഹിച്ചു കൊണ്ടിരിക്കുന്ന ഹാജിമാര്‍ അല്ലാത്തവര്‍ക്ക് അറഫാ ദിവസത്തില്‍ നോമ്പ് നോല്‍ക്കല്‍ ഏറെ പുണ്യമുള്ള കാര്യമാണ്. കഴിഞ്ഞ് പോയതും വരാനിരിക്കുന്നതുമായ ഓരോ വര്‍ഷങ്ങളിലെ പാപങ്ങളെ പൊറുപ്പിക്കാന്‍ അത് പര്യാപ്തമാണ് (മുസ്്‌ലിം). പ്രവാചകപത്‌നിമാരില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു: നബി(സ) ദുല്‍ഹജ്ജ് ഒമ്പത്, മുഹറം പത്ത്, എല്ലാമാസത്തിലെയും പൗര്‍ണ്ണമി ദിനങ്ങളായ പതിമൂന്ന്, പതിനാല്, പതിനഞ്ച് എന്നീ ദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കാറുണ്ടായിരുന്നു. (മുസ്്‌ലിം

No comments:

Post a Comment