Wednesday 28 September 2016

മുഹറം: ഇസ്ലാമിക ചരിത്രങ്ങളുടെ സംഗമ കാലം



മുഹറം മാസം  പിറക്കുകയാണ്, വീണ്ടുമൊരു ഹിജിറ പുതുവര്‍ഷം....
ഹിജ്‌റ വര്‍ഷത്തിലെ പ്രഥമ മാസമായ മുഹര്‍റം ഇസ്‌ലാമിക ചരിത്രത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. മനുഷ്യോല്‍പത്തിമുതല്‍ക്ക് അന്ത്യപ്രവാചകര്‍ മുഹമ്മദ് മുസ്ഥഫ (സ) വരെയുള്ള ലക്ഷക്കണക്കിന് വരുന്ന അമ്പിയാക്കള്‍ക്ക് വലിയ വിജയങ്ങള്‍ നല്‍കിയ മാസമാണ് മുഹറം, അതുകൊണ്ട് തന്നെ മുഹറം മാസത്തിനെ ഇസ്ലാം വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്.
വിശ്യഷ്യാ അതിലെ ആശൂറാഅ് (മുഹര്‍റം 10).
ആ ദിവസമാണ് ആദം നബി (അ) അല്ലാഹു തൗബ സ്വീകരിച്ചതും ഇദ്രീസ് നബി (അ) ക്ക് ഉന്നത സ്ഥാനം നല്‍കിയതും, നൂഹ് നബി (അ) യെ കപ്പലില്‍ കയറ്റി സമൂഹത്തിന് നല്‍കിയ ആ പ്രളയത്തില്‍ നിന്ന് രക്ഷപ്പെടുത്തിയതും, നംറൂദിന്റെ തീകുണ്ഡാരത്തില്‍ നിന്ന് ഇബ്രാഹീം നബി (അ) യെ രക്ഷപ്പെടുത്തിയതും മഹാനായ ഖലീമുല്ലാഹി മൂസ നബി (അ) ക്ക് തൗറാത്ത് ഇറക്കിക്കൊടുത്തതും, യൂസുഫ് നബി (അ) യെ ജയില്‍ മോചിതരാക്കിയതും, യഅ്ഖൂബ് നബി (അ) ക്ക് കാഴ്ച ശക്തി യതാവിതമാക്കിക്കൊടുത്തിതും, അയ്യൂബ് നബി (അ)യുടെ രോഗം മാറ്റിക്കൊടുത്തതും മത്സ്യ വയറ്റില്‍ നിന്ന് യൂനുസ് നബി (അ) യെ രക്ഷപ്പെടുത്തിയതും, ബനൂ ഇസ്രാഈല്യര്‍ക്ക് സമുദ്രം പിളര്‍ത്തിക്കൊടുത്തതും ദാവൂദ് നബി (അ)ക്ക് രാജാധികാരം നല്‍കിയതും മുഹമ്മദ് നബി (സ)ക്ക് മുന്തിയതും പിന്തിയതുമായ പാപങ്ങള്‍ പൊറുത്ത് കൊടുത്തതും മുഹറം 10 നായിരുന്നു. ഈ പ്രപഞ്ചത്തെ സൃഷ്ടിക്കാന്‍ തുടങ്ങിയതും ആകാശത്തില്‍ നിന്ന് ആദ്യമായി മഴ വര്‍ഷിപ്പിച്ചതും ഭൂമിയിലേക്ക് പ്രഥമമായി അല്ലാഹുവിന്റെ അനുഗ്രഹം ഇറങ്ങിയതും മുഹറം പത്തില്‍ തന്നെ( ഇആനത്തുത്വാലിബീന്‍ 2/417)
മഹാനായ നൂഹ് നബി (അ) യും വിശ്വാലികളും കപ്പലിറങ്ങിയത് ആശു
റാഅ് ദിവസത്തിലാണെന്ന് ഇമാം ബൈഹഖി ശുഅബുല്‍ ഈമാന്‍ എന്ന ഗ്ര
ന്ഥത്തില്‍ ഉദ്ധരിച്ച ഹദീസില്‍ കാണാം
 യുദ്ധം നിഷിദ്ധമാക്കപ്പെട്ട നാലു മാസങ്ങളില്‍ ഒന്നത്രെ ഇത്. ലോക ചരിത്രത്തിലെ സുപ്രധാന സംഭവങ്ങള്‍ കൊണ്ട് ധന്യമാക്കപ്പെട്ട ആശൂറാഇന്റെ മഹത്വം വിശദമാക്കുന്ന ഒട്ടേറെ ഹദീസുകള്‍ നമുക്ക് കാണാം. റമളാന്‍ മാസം കഴിഞ്ഞാല്‍ പിന്നെ 
നബി(സ) വ്രതമെടുക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നത് മുഹര്‍റത്തിലായിരുന്നുവെന്ന് ഹദീസുകള്‍ വ്യക്തമാക്കുന്നു.


ചരിത്രത്തിന്റെ ഗതിവിഗതികള്‍ക്ക് മാറ്റം വരുത്തിയ ഒട്ടേറെ സംഭവങ്ങള്‍ മുഹര്‍റത്തില്‍ നടന്നതായി മതഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നു. പൂര്‍വ്വകാല പ്രവാചകരുടെ  ജീവിതവുമായി  ബന്ധപ്പെട്ടു  സുപ്രധാന സംഭവങ്ങള്‍ മുഹര്‍റത്തില്‍ പ്രത്യേകിച്ച് ആശൂറാഇല്‍ നടന്നതായി ചരിത്രം രേഖപ്പെടുത്തുന്നു.  ലോകത്ത് ആദ്യമായി മഴ വര്‍ഷിച്ചത്, നംറൂദിന്റെ അഗ്‌നികുണ്ഠത്തില്‍നിന്ന് ഇബ്‌റാഹീം നബി(അ)ന്റെ മോചനം, അയ്യൂബ് നബി(അ)ന്റെ രോഗശമനം ഇവയില്‍ ചിലത് മാത്രം.

എന്നാല്‍ ചരിത്രത്തില്‍ ചിരപ്രതിഷ്ഠ നേടിയ,  ജനമനസ്സുകളില്‍ മുഹര്‍റത്തിന്റെ സ്മരണകള്‍  ജ്വലിപ്പിച്ചു നിറുത്തുന്ന  മഹാസംഭവമായി  നമ്മുടെ മുമ്പില്‍ ഉയര്‍ന്നുനില്‍ക്കുന്നത് ചരിത്രത്തിലെ ഏറ്റവും  ധിക്കാരിയും അഹങ്കാരിയും  അക്രമിയുമായ ഒരു ഭരണാധികാരിയുടെ  ദയനീയ പതനവും, അങ്ങേയറ്റം ദുര്‍ബലമായ  ഒരു ജനവിഭാഗത്തിന്റെ  ഉയിര്‍ത്തെഴുന്നേല്‍പ്പുമായി  ബന്ധപ്പെട്ടുകൊണ്ടാണ്. അതെ, ഫറോവയുടെ  പതനവും  മൂസാ നബിയുടെയും അനുയായികളുടെയും  മോചനവും  നടന്ന ദിനം  എന്ന നിലക്കാണ്  ആശൂറാഅ് ജനമനസ്സുകളില്‍  പച്ചപിടിച്ചുനില്‍ക്കുന്നത്. ചരിത്രത്തിലെ  ഈ സുപ്രധാന  സംഭവത്തിന്റെ വര്‍ത്തമാന പ്രാധാന്യം എല്ലാ കാലത്തും പ്രസക്തമാണ് എന്നതത്രെ ഈ സംഭവത്തെ  മറ്റുള്ളവയില്‍നിന്ന് വ്യതിരിക്തമാക്കുന്നത്. മര്‍ദ്ദിത ജനവിഭാഗങ്ങള്‍ക്ക് പ്രതീക്ഷയും  പ്രത്യാശയും, അക്രമികള്‍ക്ക് കടുത്ത താക്കീതും നല്‍കിയ ഉജ്ജ്വല സ്മരണകളാണ്  മുഹര്‍റം  നമ്മോട് അയവിറക്കുന്നത്.അധികാരത്തിന്റെയും ഭൗതിക സൗകര്യങ്ങളുടെയും തിണ്ണബലത്തില്‍ അഹങ്കരിച്ച് ദുര്‍ബല ജനവിഭാഗങ്ങളെ  അടിച്ചമര്‍ത്തിയും അടിമകളാക്കിയും  കിരാതഭരണം നടത്തുകയും  ലോകത്ത്  ആദ്യമായി  ഫാഷിസത്തിന്റെയും വര്‍ഗീയതയുടെയും  ശംഖനാദം മുഴക്കുകയും ചെയ്ത ഫറോവയുടെയും  ദൈവവിശ്വാസവും ക്ഷമചിത്തതയും കൈമുതലാക്കി സ്വജനതയെ മുന്നോട്ടുനയിച്ച മൂസാനബിയുടെയും ചരിത്രം നമുക്കൊക്കെ സുപരിചിതമാണ്. അത് നമുക്കൊക്കെ ഒരു പാഠവുമാണ്. ആദ്യമായി മണ്ണിന്റെ മക്കള്‍ വാദവുമായി അധികാരം കയ്യടക്കുകയും അത് നിലനിര്‍ത്തുകയും ചെയ്തവരാണ് ഫറോവ ഭരണകൂടം. ഫറോവമാര്‍ക്കു മുമ്പ് മിസ്വിറിന്റെ (ഈജിപ്ത്) ഭരണം കയ്യാളിയിരുന്നത് യൂസുഫ് നബി(അ)ന്റെ പിന്‍മുറക്കാരായ ബനൂഇസ്‌റായേലരാണ്. യൂസുഫ് നബിയും കൂട്ടരും മിസ്വിറിലെത്തിയതും പിന്നീട് ഭരണാധികാരികളുമായ സംഭവം സുപരിചിതമാണല്ലോ. എന്നാല്‍, പില്‍കാലത്ത് ഈജിപ്ത് ഗിപ്തികളുടേതാണെന്നും അന്യദേശക്കാര്‍ക്ക് അതില്‍ അവകാശമില്ലെന്നുമുള്ള വാദമുയര്‍ത്തി മണ്ണിന്റെമക്കള്‍ വാദവും വംശീയതയും  കുത്തിപ്പൊക്കിയാണ് ഫറോവയും കൂട്ടരും  അധികാരം പിടിച്ചടക്കുന്നത്. അന്നു മുതല്‍ ഹീബ്രു (ബനീ ഇസ്‌റാേയല്യര്‍) വംശജരുടെ ശനിദശയും തുടങ്ങി. ബനീ ഇസ്‌റായേല്യരെ അടിച്ചൊതുക്കി  അടിമകളാക്കി  അവരെക്കൊണ്ട് കഠിന ജോലികള്‍ ചെയ്യിച്ച് ഫറോവയും കൂട്ടരും മിസ്വിറിനെ സമ്പന്നമാക്കി. ഭരണകൂടവും അവരുടെ പിണിയാളുകളും സമ്പല്‍ സമൃദ്ധിയില്‍ ആറാടുമ്പോഴും ഹീബ്രു വംശജര്‍ കടുത്ത ദാരിദ്ര്യവും അടിമവേലയും സഹിച്ച്  കോപ്റ്റിക്കുകളുടെ അക്രമത്തിനിരയായി ദുരിതക്കയത്തില്‍ മുങ്ങിത്താഴുകയായിരുന്നു. ഈ ദുരിതം അതിന്റെ മൂര്‍ദ്ധന്യതയില്‍ എത്തിയപ്പോഴാണ് അവരുടെ വിമോചകനായി  അല്ലാഹു മൂസാ നബി(അ)നെ പ്രവാചകനായി അവരിലേക്ക് നിയോഗിക്കുന്നത്.മൂസാ നബിയുടെ പ്രബോധനത്തെ ഫറോവ നേരിട്ട ചരിത്രം നമുക്ക് സുപരിചിതമാണല്ലോ. കുതന്ത്രങ്ങളും പ്രലോഭനങ്ങളും  അക്രമവുമെല്ലാം ഫറോവ മൂസാ നബിക്കും  കൂട്ടര്‍ക്കുമെതിരെ  പ്രയോഗിച്ചു. വംശീയതയും വിഭാഗീയതയും ഇളക്കിവിട്ടുകൊണ്ടാണ്  ഫറോവ ജനങ്ങളെ തന്റെകൂടെ നിര്‍ത്തിയതെന്ന് ഖുര്‍ആനികാദ്ധ്യാപനങ്ങളില്‍നിന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്. എന്നാല്‍ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാന്‍ മൂസാ നബിക്ക് തുണയായത്  അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസമാണ്.ഋജുവായ മാര്‍ഗം സ്വീകരിക്കുവാനുള്ള നിരന്തരമായ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നിരാകരിച്ച് ദൃഷ്ടാന്തങ്ങളെയും സത്യമതം സ്വീകരിക്കാനുള്ള അവസരങ്ങളെയും  അവഗണിച്ച്  ബനൂ ഇസ്‌റായേല്യരെ ഒന്നടങ്കം നശിപ്പിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോയപ്പോള്‍ ചെങ്കടലില്‍ മുക്കിക്കൊന്നു കൊണ്ട് ആ ധിക്കാരിയുടെ തേര്‍വാഴ്ച അല്ലാഹു അവസാനിപ്പിച്ചു.

വിശുദ്ധ ഖുര്‍ആനില്‍ പല സ്ഥലങ്ങളിലായി  ഫറോവയുടെ ധിക്കാരത്തെക്കുറിച്ചും അവന്റെ നാശത്തെക്കുറിച്ചും ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞത് പില്‍കാല സമൂഹങ്ങള്‍ക്ക് പാഠമാവുന്നതിനു വേണ്ടിയാണ്. അതുപോലെ മൂസാനബിയുടെയും അനുചരന്‍മാരുടെയും ധൈര്യവും സ്ഥൈര്യവും ദൃഢവിശ്വാസവും വിവരിക്കുന്നത് സത്യവിശ്വാസികള്‍ പ്രതിസന്ധിക്കു മുമ്പില്‍ പതറാതെ മുന്നോട്ടുപോകുന്നതിന് ഊര്‍ജ്ജം ലഭിക്കുന്നതിനും വേണ്ടിയാണ്. ഖുര്‍ആന്‍ പറയുന്നു: ”മൂസയെ അദ്ദേഹത്തിന്റെ ജനതയിലെ ഏതാനും സന്തതികളല്ലാതെ (യുവാക്കള്‍) ആരും അംഗീകരിച്ചില്ല. ഫറോവയെ പേടിച്ചും ഫറോവയുടെ കുഴപ്പത്തെ പേടിച്ചും സ്വന്തം സമുദായത്തിലെ പ്രമുഖരെ പേടിച്ചും. തീര്‍ച്ചയായും ഫിര്‍ഔന്‍ ഭൂമിയിലെ അതിഭയങ്കരനും  അതിക്രമകാരികളില്‍ പെട്ടവനുമായിരുന്നു.””ഏ, പ്രമാണിമാരേ, ഞാനല്ലാതൊരു ഇലാഹും നിങ്ങള്‍ക്കുള്ളതായി എനിക്കറിയില്ല. തന്റെ ജനതയോട് അവന്‍ വിളിച്ചുപറഞ്ഞു: ”ഏ, ജനങ്ങളേ, മിസ്വിറിന്റെ ഭരണാധികാരം എനിക്കല്ലയോ? ഈ നദികള്‍ ഒഴുകുന്നത് എന്റെ അധീനതയിലൂടെയല്ലയോ? നിങ്ങളിത് കാണുന്നില്ലേ?” (വി. ഖുര്‍ആന്‍)ഇങ്ങനെ അല്ലാഹു തനിക്ക്‌നല്‍കിയ അധികാരത്തിലും ഭൗതിക ശക്തിയിലും മതിമറന്ന ഫറോവ താനാണ് ഏറ്റവും വലിയ ദൈവമെന്നു വീമ്പിളക്കുകയും അല്ലാഹുവിനോട് യുദ്ധംചെയ്യാന്‍ വരെ ഇറങ്ങിപ്പുറപ്പെട്ടുകൊണ്ട് ധിക്കാരം കാണിക്കുകയും ചെയ്തു.അഹങ്കാരം കൊണ്ട് അന്ധത ബാധിച്ച ഫറോവക്ക്  ഒമ്പത് വ്യക്തമായ ദൃഷ്ടാന്തം ലഭ്യമായിട്ടും സത്യത്തിന്റെ പാത ഉള്‍ക്കൊള്ളാനായില്ല.  അവസാനം ആ ധിക്കാരിയെ ചെങ്കടലില്‍ മുക്കിക്കൊന്നു കൊണ്ട് അല്ലാഹു പ്രഖ്യാപിച്ചു.: ”ഇന്ന് നിന്റെ ഭൗതികജഡത്തെ നാം രക്ഷപ്പെടുത്തുന്നതാണ്. നിന്റെ ശേഷം വരുന്നവര്‍ക്ക് നീയൊരു പാഠമാകാന്‍ വേണ്ടി. തീര്‍ച്ചയായും ജനങ്ങളില്‍ അധികപേരും നമ്മുടെ ദൃഷ്ടാന്തങ്ങളെക്കുറിച്ച് അശ്രദ്ധവാന്‍മാരാണ്.”ഫറോവയുടെ കിരാത മര്‍ദ്ദനങ്ങളില്‍നിന്ന് രക്ഷ തേടി പുറപ്പെട്ട മൂസാനബിയെയും കൂട്ടരെയും പിടികൂടാന്‍ ഫറോവ സൈന്യവുമായി ഒരു വിളിപ്പാടകലെ എത്തുകയും മുന്നില്‍ മഹാസമുദ്രം മാര്‍ഗതടസ്സമായി നില്‍ക്കുകയും ചെയ്തപ്പോള്‍ ഭയവിഹ്വലരായി ബനൂ ഇസ്‌റായേല്യര്‍ മൂസാനബിയോട് പറഞ്ഞത് ഖുര്‍ആന്‍ ഉദ്ധരിക്കുന്നു: ”തീര്‍ച്ചയായും അവര്‍ നമ്മെ പിടികൂടുമല്ലോ.” ആ പ്രതിസന്ധി ഘട്ടത്തിലും മൂസാനബിയുടെ അല്ലാഹുവിലുള്ള അചഞ്ചല വിശ്വാസം ഖുര്‍ആന്‍ എടുത്തു പറയുന്നു: ”മൂസ പറഞ്ഞു: തീര്‍ച്ചയായും എന്റെ രക്ഷിതാവ് എന്റെ കൂടെയുണ്ട്. അവന്‍ എന്നെ രക്ഷാമാര്‍ഗത്തിലേക്ക് വഴിനടത്തുന്നതാണ്.”ആ നിമിഷം അല്ലാഹു മൂസാനബിയോട് തന്റെ കയ്യിലുള്ള വടികൊണ്ട് സമുദ്രത്തില്‍ അടിക്കാന്‍ പറഞ്ഞതും കടല്‍ പിളര്‍ന്നതും അനന്തര സംഭവങ്ങളും സുവിചിതമാണല്ലോ.
അക്രമികളുടെയും ധിക്കാരികളുടെയും പതനത്തിന്റെയും സത്യവിശ്വാസത്തിന്റെ കരുത്തില്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിച്ച് പതറാതെ മുന്നോട്ടു പോയവരുടെ വിജയത്തിന്റെയും  കഥപറയുന്ന മുഹര്‍റത്തിന്റെ പൂനിലാവ് സത്യവിശ്വാസിയുടെ ഹൃദയത്തില്‍ തൂവെളിച്ചം വിതറേണ്ടതാണ്. പുതുവര്‍ഷത്തില്‍ പ്രതീക്ഷാനിര്‍ഭരമായ മനസ്സോടെ മുന്നോട്ടുഗമിക്കാന്‍ മുഹര്‍റത്തിന്റെ ചരിത്രം അവന് കരുത്ത് പകരേണ്ടതാണ്. 
എല്ലാവരെയും അള്ളാഹു റഹ്മതും ബര്‍ഖത്തും ദീര്‍ഘായുസ്സും നല്‍കി അനുഗ്രഹിക്കട്ടെ അമീന്‍..
(അബു ഹംദാന്‍)

No comments:

Post a Comment